ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

അതിരപ്പിള്ളിയും കടന്നൊരു വെള്ള-ച്ചാട്ടം - ഭാഗം1



"എബ്ടെക്കാ കാലത്തെന്നെ ഇത്രേ നേരത്തെ!"

"ഏയ്‌..ഒന്നൂല്യച്ചാ ഈ അതിരപ്പിള്ളി വരെ.."

"ആരാടാ കൂടെ "
(അലംബ് ടീംസ് ആണോന്ന്.. )
"കോളേജിലെ കുട്ട്യോളാ അച്ഛാ.. വീക്കെന്‍ഡല്ലേ.. കോഴിക്കോട് പാര്‍ട്ടീസാ .. അവരീന്തിരപ്പിള്ളി കണ്ടട്ടില്ലേയ്.പിന്നെ ആ പുതുക്കാട് ജോസെനും ഉണ്ട്.  ഇന്നാളു കണ്ടില്ലെച്ചന്‍, അവന്‍"

അവന്റെ പേര് പറഞ്ഞോണ്ട് ആണോന്നറിയില്ല..പക്ഷെ പിന്നെ കേട്ടത്
" ഒരച്ഛന്റെ രോദനം " ആയിരുന്നു .

"ഇന്നാളു പോയില്ലേ നീയ്‌.പിന്നെ എന്തിനാ വീണ്ടും.
 ങ്ഹാ.. പിള്ളേര് സെറ്റാവുമ്പോ, ആവേശം കൂടുമ്പോ ഒരു വെള്ള ചാട്ടം ഉണ്ടാവും.
അച്ഛനെ കുട്ടിയ്ക്ക് അങ്ങനെ ഒരു വെള്ളച്ചാട്ടം വേണ്ടാട്ടാ.."

ആ സ്നേഹപ്രകടനത്തില്‍ ഞാന്‍ അലിഞ്ഞു പോവുമെന്ന് അച്ഛന്‍ വിചാരിച്ചു കാണും.
  എന്നാലും പ്രലോഭനങ്ങളില്‍ വീഴാതിരിക്കുക എന്നത് യുവാക്കളുടെ കര്‍ത്തവ്യം ആണല്ലോ.

"ആ പിന്നെ..അച്ഛാ ആ പഴയ ക്യാമറ.."
"എടുത്തോ..പിന്നെ ആര്‍ക്കും കൊടുക്കരുത്‌ ..പിന്നെ ഫോടോന്റെ ഫങ്ങി നോക്കലോക്കെ അവസാനം മതി.ബാറ്ററി എങ്ങാനും തീര്‍ത്തു നല്ല സ്നാപ്സ്‌ എടുക്കാന്‍ പറ്റാണ്ടാവും.."

ഈ ഡയലോഗ് കേക്കണ എനിക്കും, പറയണ അച്ഛനും, വായിക്കണ നിങ്ങള്‍ക്കും അറിയാം  ഇതെല്ലാം സംഭവിക്കും എന്ന്.

എന്നാലും അച്ഛന്റെ ഒരു സമാധാനത്തിനു , ഞാനങ്ങു ക്ഷമിച്ചു. എങ്കിലും അച്ഛന്റെ ഈ പാവം കുട്ടീനെ വെറുതെ സംശയിച്ചില്ലേ എന്ന രീതിയില്‍  ഒരു "വിഷമാഗസ്തകനിരാശാഭാവം" അങ്ങ് ഇട്ടു  കൊടുത്തു.

അല്ലെങ്കിലും ഇത് എന്നാ പരിപാടിയാ.. ഒരു പഴഞ്ചന്‍ ക്യാമറ , ഫോട്ടോ എടുക്കുമ്പോ ഓട്ടോമാറ്റിക് ആയി ബ്ലര്‍ എഫെക്ട്  കിട്ടണ ക്യാമറ. എന്നാലും പഞ്ച് ഡയലോഗിനു ഒരു പഞ്ഞവുമില്ല. പുതിയ ക്യാമറ സ്പര്‍ശനസുഖത്തിനു പോയിട്ട് ദര്‍ശനസുഖത്തിനു പോലും കിട്ടീട്ടില്ല.

 സംഭവം ഇങ്ങനെയൊക്കെ ആണെങ്കിലും, അച്ഛന്‍ തന്നെ എന്റെ റോള്‍ മോഡല്‍. അങ്ങേര്ടെ മിക്ക പോളിസീം അനുകരിക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്..

അതിലൊന്നാണ് എവിടേയ്ക്ക് യാത്ര പോവാണെങ്കിലും "ഒരു അരമണിക്കൂര്‍ നേരത്തെ വീട്ടില്‍ നിന്ന് പുറപ്പെട്ട് ,ഒരു കാല്‍ മണിക്കൂര്‍ നേരത്തെ അവിടെയെത്തി, ഒരു സാമൂഹിക സാംസ്കാരിക അവലോകനം നടത്തണം " എന്ന പോളിസി. വായനോക്കാന്‍ ആണെങ്കില്‍ കൂടി, ആ പോളിസി ഉപകരിക്കാറുണ്ട് എന്ന് സമ്മതിക്കാതെ വയ്യ. എന്നാലും ബോറടിച്ചു സഹിച്ചു ശീലിച്ചു വയ്യാണ്ടായിട്ടാണ് ഒരു തവണ ഞാനാ പോളിസി തെറ്റിച്ചത്, അതും സ്വന്തം ഗേള്‍ ഫ്രണ്ടിനെ കാത്തുനിക്കേണ്ട സന്ദര്‍ഭത്തില്‍!

ആത്മാര്‍ഥത കൂടിയതുകൊണ്ടാണോ അതോ സ്നേഹത്തിന്റെ തിര "ഇളക്കം" കൂടിയത് കൊണ്ടാണാ എന്തോ ,എന്റെ പോളിസി കടമെടുത്ത്‌ അവള്‍ നേരത്തെ തന്നെ എത്തി. എന്റെ ഭാഗ്യത്തിന് ഞാന്‍ എത്തുമ്പോഴേക്കും അവള്‍   സ്ഥലം കാലിയാക്കിയിരുന്നു. അന്നത്തെ മഹാശീതയുദ്ധത്തിന് ശേഷം ഞാന്‍ ആ പോളിസി ,എന്റെ ഏകാഭാര്യാവ്രതം  പോലെ, ഇതുവരെ തെറ്റാതെ കാത്തു സൂക്ഷിക്കുന്നു.

അതിരാവിലെ (ഞങ്ങള്‍ക്ക്) ഒമ്പതെമുപ്പതിന് ശക്തനില്‍ സന്ധിച്ച്, അവിടെ നിന്ന് ഒരുമിച്ചാവാം യാത്ര എന്നായിരുന്നു പ്ലാന്‍ , പതിവുപോലെ ഞാന്‍ അരമണിക്കൂര്‍ നേരത്തെ എത്തി കാവല്‍ തുടങ്ങി.

ഞാന്‍ അഖി ബാലകൃഷ്ണന്‍, സുന്ദരനും സുമുഖനും പടിപ്പിസ്ടും പെണ്‍കുട്ടികളുടെ ആരാധനാമൂര്‍ത്തിയുമായ അഭീഷ് വലിയക്കത്ത് , കൂട്ടത്തിലെ ഹൈ റേഞ്ച് ഘടി പിറവത്തില്‍ നിന്നുള്ള അച്ചായന്‍ പീറ്റര്‍ വി ജോണ്‍, സിക്സ് പായ്ക്ക് സോഫ്റ്റ്‌വെയര്‍ ഭുജി ഹഫ്സല്‍ മുഹമ്മദ്‌ , പിന്നെ നേരത്തെ സൂചിപ്പിച്ച ജോസെന്‍ ജോയും , മൂന്നു നൂതനകാല മോഡേണ്‍ സുന്ദരിമാരും  അടങ്ങുന്നതാണു സംഘം.

 തൃശ്ശൂര്‍ ഗവണ്മെന്റ് കോളേജില്‍ നിന്നുള്ള സംഘം ആയത് കൊണ്ടും , മോഡേണ്‍ സുന്ദരിമാരുടെ സ്വാധീനം കൊണ്ടും ,കൂട്ടത്തില്‍ ഏറ്റവും പഴഞ്ചന്‍ ഞാനായത് കൊണ്ടും,  ഒരുമാതിരി തീക്കട്ടയില്‍ അരിക്കണ ഉറുമ്പിന്റെ അവസ്ഥ ആയിരുന്നു എന്റേത്. വിദേശയാത്രികരുടെ അകമ്പടി സേവിക്കുന്ന , ടൈറ്റ് പാന്റസ് അരയ്ക്കു മീതെ വലിച്ചു കെട്ടി,ആന്തരജംഗമ വസ്തുകള്‍ മറച്ചുകൊണ്ട്, എണ്‍പതുകളിലെ സിനിമനായകനെപോലുള്ള എന്റെ അനുഗമനം സുഹൃത്തുകള്‍ക്കു സഹിക്കാവുന്നതിലപ്പുറം ആണെങ്കിലും ഒരു സ്വദേശിയുടെ പിന്തുണ നല്ലതാണെന്ന് അവരും കരുതി കാണണം.

ഞാനെത്തി അരമണിക്കൂര്‍ കഴിഞ്ഞിരിക്കുന്നു, ഒരഞ്ചുമിനിട്ട് മുന്‍പ് ജോസെനെ ഉറക്കത്തില്‍ നിന്നും ഫോണ്‍ വിളിച്ചു ഉണര്‍ത്താന്‍ എനിക്ക് കഴിഞ്ഞു എന്ന സന്തോഷം പറഞ്ഞറിയിക്കാന്‍   കഴിയാത്തതാണ് . പദ്ധതിയുടെ സൂത്രധാരന്‍ പല്ല് തേയ്ക്കാന്‍ തുടങ്ങിക്കാണും ഇപ്പോള്‍. എത്രെ സന്തോഷം പകരുന്ന കാര്യം അല്ലെ?. മറ്റംഗങ്ങള്‍ പുറപ്പെടാന്‍ തുടങ്ങിയിട്ട് ഒരു മണിക്കൂര്‍ കഴിഞ്ഞിരിക്കുന്നു , ഇപ്പോഴും പുറപ്പെട്ടുകൊണ്ടേയിരിക്കുന്നു, ഒരു കാല്‍ മണിക്കൂര്‍ ബസ്‌ യാത്രയെ ഉള്ളു അവര്‍ക്ക്‌ എന്നത് പുറപ്പാടിന്റെ മഹത്വം കൂടുതല്‍ വ്യക്തമാക്കിക്കൊണ്ടിരുന്നു.

ഒരിക്കല്‍ക്കൂടി വീട്ടില്‍ പോയി തിരിച്ചു വരാനുള്ള സമയമുണ്ടെനിക്ക്, ഒരുതരി ഭക്ഷണം പോലും കഴിക്കാതെ ഇറങ്ങിയതാണ് വീട്ടില്‍ നിന്ന് .അടങ്ങാത്ത ദേഷ്യഭാരവുമായി ഞാനങ്ങനെ ശക്തന്‍ സ്റ്റാന്‍ഡില്‍ എലികളെയും നോക്കി മൂക്കും പൊത്തി നിക്കുമ്പോള്‍ ,ധാ ആരോ എന്നെ വലിക്കുന്നു.

"ഡാ..വീട്ടില്‍ പോയി ഭക്ഷണം കഴിക്കടാ മണ്ടാ " എന്ന് പറഞ്ഞു എന്റെ മനസ്സാണോ എന്നെ പിടിച്ചു വലിക്കുന്നത്. അല്ല , അള്ളാ .ദെ..പിന്നെം വലിക്കണ്‌!!

ആരാടാ എന്റെ പാന്റ്സ് പിടിച്ചു വലിക്കണെന്ന് വെച്ച് നോക്കുമ്പോ അതാ ഒരു  ചിടുങ്ങ്‌. എന്റെ കാല്‍മുട്ട് വരെയുള്ളൂ ഉയരം,എണ്ണകറുപ്പണിഞ്ഞു പ്രതീക്ഷയുടെ തിളങ്ങുന്ന കണ്ണുകളുമായി ഒരു കൊച്ചുപെണ്‍കുട്ടി,  എണ്ണ പരക്കാത്ത വിടര്‍ന്നു വിലസുന്ന ചെമ്പന്‍മുടിയും ഉടുപ്പും കണ്ടപ്പോള്‍ ഭിക്ഷ ചോദിക്കാന്‍ വന്നതാണ് എന്ന് മനസ്സിലാക്കി .ഏതൊരു മാന്യമലയാളിയെയും പോലെ ആധര്‍ശധീരനായി ,ഞാന്‍ ഈ ലോകത്തെ ആളൊന്നും അല്ലെ എന്ന ഭാവത്തില്‍ മുഖം തിരിച്ചു നിന്നു.

  പിന്നെം വലി,ഒടുക്കത്തെ വലി, ഏയ്‌ ഈ കുട്ടീ എന്നെ വെറുതെ വിടാനുള്ള ലക്ഷണം ഇല്ല.
ചുറ്റുമുള്ളവര്‍ എന്നെയും അവളെയും മാറി മാറി സൂക്ഷിച്ചുനോക്കുന്നുണ്ട്.  

ഈശ്വരാ.. ഈ ചെറുപ്രായത്തില്‍ ഞാനിവളുടെ പിതൃത്വം ഏറ്റെടുക്കേണ്ടി വരുമോ.
"വിടൂ കുട്ടീ..എന്റെലോന്നുല്ല്യാ.."
ഞാന്‍ അങ്ങോട്ട്‌ കേറി യാചിച്ചു..രക്ഷയില്ല , ഞാന്‍ പെട്ടു .
അവസാനം ഞാന്‍ പേഴ്സ് തുറന്ന് ഗമയില്‍ ഒരു ഒരു രൂപാ തുട്ടെടുത്തു അവള്‍ക്കെടുത്തു ഗമയില്‍ നീട്ടി. 

"ന്നാ..വെച്ചോ.."
എന്താ ഇത് എന്ന ഭാവത്തില്‍ അവളെന്നെ നോക്കുന്നു.
  
പിതൃത്വനിരാകരണ ധനം കുറഞ്ഞത് ഒരു പത്തുരൂപയെങ്കിലും തരണം,അല്ലെങ്കില്‍ ഞാന്‍ കണ്‍സ്യുമര്‍ കോര്‍ട്ടില്‍ പോയി കേസ് കൊടുക്കും എന്ന ഭാവം.

ചുറ്റും നിന്ന യാത്രക്കാര്‍ പലതും മുറുമുറുത്തു തുടങ്ങി. ഞാന്‍ എന്തെങ്കിലുമൊക്കെ, എത്രെയും പെട്ടന്ന് ചെയ്യേണ്ടിയിരിക്കുന്നു.നാട്ടുക്കാരുടെ അടി കൊണ്ട് ശീലം ഇല്ലാത്തത് കൊണ്ടല്ല.ഒരു പിതൃത്വഭാരം ഏറ്റെടുക്കാനുള്ള ചങ്കുറപ്പിലായ്മ.അതെ, അത് മാത്രമാണ് . എവിടെന്നോ പറക്കികൂട്ടിയ ധൈര്യം കൂട്ടിവെച്ച്  ഞാന്‍ അവളോട്‌ ചോദിച്ചു.. 

"എന്താ മോളെ.. എന്താ വേണ്ടേ ? "

" അണ്ണാ... അണ്ണന്റെ പാന്റസില്‍ ആയ്യീ .. ആയ്യീ.. "

"ആയീ അല്ലെടി..അയ്യേ..അയ്യേ " 
എന്നാണ് പറയണ്ടേ എന്ന് തിരുത്തണമെന്ന് ആലോചിച്ചപ്പോള് പെട്ടന്ന് എന്‍റെ മൂക്ക് ഒരപായം മണത്തു,വെറും മണക്കലല്ല ,ഒരു വളിഞ്ഞനാറ്റം. 

ഞാന്‍ എന്‍റെ പാന്റസിന്റെ പിറകെ നോക്കി ,ഏയ്‌, ഭാഗ്യത്തിന് അവള്‍ പറഞ്ഞതും ഞാന്‍ പേടിച്ചതുമായ ഒന്നുമല്ല,എന്നാലും മനുഷ്യനിര്‍മിതം തന്നെ.ആരോ എന്‍റെ ആകെയുള്ള കറുത്ത പാന്റ്സില്‍ ചുവപ്പിന്റെ തിലകക്കുറി ചാര്‍ത്തിയിരിക്കുന്നു. ഒരു പാന്‍ ചവയ്ക്കല്‍ പ്രസ്ഥാനത്തിന്റെ തിരുശേഷിപ്പ്.

ഏതു തെണ്ടീ ആണാവോ പണിതത്‌ എന്നറിയാതെ ഞാന്‍ തലയുയര്‍ത്തി ചുറ്റും നോക്കി. ചുറ്റുമുള്ളവര്‍ ആര്‍ത്തു ചിരിക്കുന്നുണ്ടോ എന്നൊരു സംശയം ,എന്നാലും പിതൃത്വം ഏറ്റെടുക്കേണ്ടി വന്നില്ലലോ എന്ന സമാധാനത്തോടെ  മലയാളികള്‍ക്ക് മാത്രം അവകാശപ്പെട്ട ആധര്‍ശഭാവം വീണ്ടെടുത്ത്‌ ശക്തനിലെ വിശ്വവിഖ്യാതമായ സുഗന്ധപരിമളവിശുദ്ധ വിശ്രമഗൃഹത്തിലേക്ക് ഞാന്‍ യാത്ര തിരിച്ചു .


തുടരും..

അഭിപ്രായങ്ങള്‍

  1. മറുപടികൾ
    1. രണ്ടാം ഭാഗം വന്നുട്ടോ.. കുഞ്ഞുമയില്പീലി എന്നും വരാറുണ്ട്.. ഈ വട്ടവും വന്നു..അതും നേരത്തെതന്നെ.. ഒത്തിരി നന്ദി ഉണ്ട്ട്ടോ..

      ഇല്ലാതാക്കൂ
  2. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  3. അഖി ഇന്നലെ വായിച്ചു കമന്റാന്‍ പറ്റീല്ല ... !
    ഉം തുടങ്ങിയില്ലേ ഇനി നിര്‍ത്താതെ തുടര്‍ന്ന് കൊണ്ടിരുന്നെ ഒക്കെ വായിച്ചിട്ട് അഭിപ്രായം പറയാം ട്ടോ ...!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പോവാന്‍ വരട്ടെ കൊചെച്ചി,രണ്ടാം ഭാഗവും വന്നു.. വായിക്കണേ...

      ഇല്ലാതാക്കൂ
  4. അഖി ബോറടിയില്ലാതെ ഇല്ലാതെ വായിച്ചു എന്നാലും നിന്റെ ആസനം കണ്ടു കോളാമ്പി ആണെന്ന് ധരിച്ചത് ആരാടാ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഗുരോ..എല്ലാം അങ്ങയുടെ അനുഗ്രഹം.. പിന്നെ എന്റെ ആസനം കണ്ടു കോളാമ്പി ആണെന്ന് തെറ്റിദ്ധരിച്ച പഹയന്‍ ആരാണെന്ന് എനിക്ക് അറിയാമായിരുന്നെങ്കില്‍ അവന്റെ ആസനത്തില്‍ ഞാനൊരു പടക്കം കത്തിച്ചെനെ ..വിത്രിക്കെട്ടവന്‍..

      ഇല്ലാതാക്കൂ
  5. ഹ ഹ ... സരസമായ അവതരണം.... ബാക്കി കൂടി വരട്ടെ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ആര്ടിസ്ടും വന്നല്ലോ..സന്തോഷം ഉണ്ട്ട്ടോ..ഇനീം വരണംട്ടോ..

      ഇല്ലാതാക്കൂ
  6. മറുപടികൾ
    1. അവസാനം ചിരിച്ചല്ലോ..എനിക്കത് മതി..അത് മാത്രം മതി..

      ഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

തിരിച്ചറിവ്

{ഞാനും നീയും എന്ന എന്റെ സുഹൃത്ത്‌ പി.വി.ജോണിന്റെ പോസ്റ്റിനു കമന്റ്‌ ആയി എഴുതിയത് } ഞാനും നീയും ഒരൊറ്റ മനസ്സായിരുന്നപ്പോഴും ഒരു ശരീരമായിരുന്നപ്പോഴും ഓര്‍ത്തിരുന്നില്ല  രണ്ടു വ്യത്യസ്ത വാക്കുകള്‍ ആണെന്ന്...  

നുറുങ്ങുകള്‍ തീര്‍ക്കുന്നു നുറുങ്ങുവെട്ടം....

നുറുങ്ങുകള്‍ തീര്‍ക്കുന്നു നുറുങ്ങുവെട്ടം.... ( ഈ പോസ്റ്റ്‌ എഴുതാന്‍ പ്രചോദനമായ  ഹൈക്കു പോയംസ്  https://www.facebook.com/groups/Haikupoems/   എന്ന ഗ്രൂപ്പിനും  എന്നെ എന്നും പ്രോല്‍സാഹിപ്പിച്ചു കൊണ്ടിരിക്കുന്ന  https://www.facebook.com/groups/malayalamblogers/    മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പിനും    ഒത്തിരി നന്ദി..  ഒപ്പം വേണുഗോപാല്‍ ഏട്ടന്‍, തമ്പാന്‍ നായര്‍..,  സോണി ചേച്ചി,ഗിരിജ ചേച്ചി, ശിവപ്രസാദ്‌ പാലോട്‌, അപ്പു എം ശിവന്‍,സുമയ്യ തന്നാരി,  പ്രിയ കളരിക്കല്‍, പ്രിയക്കുട്ടി  അനീഷ്‌ കെ.വി,ഷാജു ഏട്ടന്‍  എന്നിവര്‍ക്കും നിങ്ങള്‍ക്കും   ഒത്തിരിയൊത്തിരി നന്ദി )  വായനക്കാരെ നിങ്ങള് സഹിച്ചോളീന്‍.....,..............       ലൈക്കുന്നു ചിലര്‍              പോക്കുന്നു ചിലര്‍       ചിരിക്കുന്നു ചിലര്‍          മനസ്സുകള്‍ തമ്മില്‍       കുറയുന്നു വിള്ളല്‍       കൊഴിയുന്ന മോഹം       കരിയുന്ന സ്വപ്നം          ഞാന്‍ വെറും കരിയില       ആശകള്‍ വേണ്ട       കാശുകള്‍ മതി       വാശിയില്‍ ഓടി       അന്ത്യ നേരം       മൂശയില്‍ കോറി       നിരാശകള